Monday, November 14, 2011

കവിയെവിടെ. പി കുഞ്ഞിരാമന്‍ നായര്‍


വിണ്ണണിപ്പന്തലില്‍പ്പൂങ്കുലക-
ളെണ്ണമറ്റങ്ങിങ്ങു തൂക്കുമോമല്‍-

ക്കൊച്ചു പറവതന്‍ കൊക്കുതോറും
മത്തിന്റെ പാട്ടു തുളിച്ചു വെച്ചു,

ചുണ്ടു വിടര്‍ത്തുന്ന പൂവിലെല്ലാം
വണ്ടിനു വേണ്ടും മധു നിറച്ചു,

ദന്തങ്ങള്‍ പോയ്ക്കവിളൊട്ടിപ്പോയ
ക്കുന്നിനു യൌവനകാന്തി നല്‍കി,

ഓടിനടന്നു കളിച്ചു മന്നിന്‍
വാടിപുതുക്കും വെയില്‍നാളങ്ങള്‍

പൊന്നിന്‍ കസവുകള്‍ നെയ്തുതള്ളും
മഞ്ഞമുകിലിലോളിഞ്ഞു നിന്നു.

അന്തിവെട്ടത്തൊടൊത്തെത്തി ഞാനു -
മന്നത്തെയോണം നുകര്‍ന്ന നാട്ടില്‍ , 

പോരിന്‍ പഴം കഥ പാട്ടു പാടി
പേരാറലകള്‍ കളിക്കും നാട്ടില്‍ ,

കൈതമലര്‍മണം തേവിനില്‍ക്കും
തൈത്തെന്നല്‍ തോഴനായ്‌വാണനാട്ടില്‍ ,

അന്‍പിന്‍ പൂപ്പുഞ്ചിരിപോറ്റിപ്പോരും
തുമ്പകള്‍ മാടിവിളിക്കും നാട്ടില്‍ ,

പച്ചിലക്കാടിന്‍ കടവു താണ്ടി-
പ്പൈങ്കിളിപ്പാട്ടു വിതയ്ക്കും നാട്ടില്‍ ,

കാവിന്‍നടകളിലാണ്ടുതോറും 
വേലപൂരങ്ങള്‍ നടക്കും നാട്ടില്‍

സത്യസംസ്കാരത്തിടമ്പിന്‍ മുമ്പില്‍ 
വെച്ച കെടാവിളക്കെങ്ങു പോയി?

നാടിന്‍ മുഖത്തെപ്പരിവേഷങ്ങള്‍ 
ചൂഴുമഴകൊളിയെങ്ങു പോയി?

അംബര നീലിമയല്ല ,കണ്ണില്‍ 
ബിംബിപ്പൂ ഘോരമാം രക്തദാഹം!
കൈ മെയ്‌ പുണര്‍ന്നു മലരുതിരു-
മാമരത്തോപ്പുകളെങ്ങുപോയി?

പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍-
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി?

സല്ലീലമോമനക്കാറ്റുനൂഴും
വല്ലീനികുഞ്ജങ്ങളെങ്ങുപോയി?

കന്നാലിമേയും  ഹരിതചിത്ര-
സുന്ദരമൈതാനമെങ്ങുപോയി?

കുന്നിന്‍ചെരുവില്‍  കുഴല്‍വിളിക്കും 
കന്നാലിപ്പിള്ളരിന്നെങ്ങുപോയി?

പച്ചപുതച്ചതാമാറ്റുവക്കിന്‍
കൊച്ചുവൃന്ദാവനമെങ്ങുപോയി?

ഏതൊരസുരന്‍റെ നിശ്വാസത്തിന്‍
തീയില്‍ ദഹിച്ചതീ  മാമരങ്ങള്‍;

മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ-
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു!

വൈദ്യുതക്കമ്പികളേറ്റി, തന്ത്ര-
വാഹനം മര്‍ദ്ദിച്ച പാതപറ്റി,

ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി
ചന്ത കഴിഞ്ഞു തിരിക്കയായി. 

മങ്ങീ പകലോളി പോയോരാണ്ടില്‍
ചിങ്ങം കതിരിടും നാളുകളില്‍.

ആലിന്‍ചുവട്ടില്‍, വിളക്കെരിയും-
ചാളയില്‍ പൊന്നോണം പൂത്തുനിന്നു

ചിക്കെന്നെഴുന്നള്ളി തമ്പുരാന-
ന്നിക്കുടില്‍ മുറ്റത്തെപ്പൂക്കളത്തില്‍

മത്ത പയറിന്‍പ്പൂപ്പന്തല്‍ചോട്ടില്‍-
പ്പറ്റിയ ചാളയിന്നെങ്ങുപോയി?

ചോളക്കുലപോല്‍ മുടി നരച്ച
ചെലുററ പാണനിന്നെങ്ങു പോയി ?

മാവേലി മന്നനകമ്പടികള്‍
സേവിച്ചചെവകനെങ്ങുപോയി?

പാണ-നൊരെഴയാം പാണ -നെന്നാ-
ലോണത്തിന്‍ പ്രാണഞരമ്പാണവന്‍!

കോടിനിലാവും കരിനിഴലും 
മൂടി വിരിച്ച വഴിയില്‍ കൂടി,

പിന്തുടര്‍ന്നെത്തുമിണപ്പാവ-
യൊത്തു , തുടികൊട്ടി പാതിരാവില്‍

കണ്ണു നിറയെ, ത്തുയിലുണര്‍ത്തി
പൊന്നും കതിരണിപ്പാട്ടു നിര്‍ത്തി

പൂക്കളത്തിന്റെ മണമിളക്കി
പൂത്ത നിലാവില്‍ മധു കലക്കി

പാതിരാമൗനപ്പടി കടന്നു
കേറി പൊന്‍ചിങ്ങപ്പൂങ്കാറ്റുപോലെ,

മര്‍ത്ത്യഹൃദയത്തിന്‍ പാലാഴിയില്‍ 
നിത്യമനന്തഫണിതല്പത്തില്‍

പള്ളികൊള്ളുന്ന പരം, പൂമാനെ-
പ്പള്ളിയുണര്‍ത്തി വിളക്കുകാട്ടി.

ആനന്ദവൈകുണ്ഠം കാട്ടിത്തന്ന
പാണന്‍റെ ചാളയിന്നെങ്ങുപോയി?

പ്രാണനു ചെറ്റിട മിന്നലൊളി
കാണിക്കും പാണനിന്നെങ്ങുപോയി?

ആലിന്‍റെ കൊമ്പിന്‍ തലപ്പു കാത്ത 
രാക്കുയില്‍ കൊച്ചുകൂടെങ്ങു പോയി?

കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ -
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി?

പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു!

നേരിയോരന്ധകാരത്തില്‍ മൂടി
ദൂരെ, വിളര്‍ത്ത പടിക്കല്‍പ്പാടം 

തോടിന്‍കരയിലേക്കൊന്നൊതുങ്ങി,
ആറ്റിന്‍റെ വെണ്മണല്‍ത്തട്ടു മങ്ങി.

തണ്ടലര്‍ വേരറ്റു പായല്‍ മൂടും
കുണ്ടുകുളമായ് ഇരുണ്ടു വാനം.

ഉഷ്ണനീരാവികള്‍  പൂവിടുന്ന
വിഷ്ണുപദത്തില്‍ ശിരസ്സമര്‍ത്തി

മാലേറ്റു, കണ്ണുനീര്‍ വാര്‍ത്തു നിന്നു
നീലമലകള്‍തന്നസ്ഥികൂടം!

ബന്ധനച്ചങ്ങല ചുറ്റുമാറിന്‍
നൊന്ത ഞരക്കങ്ങള്‍ കേള്‍ക്കയായി.

ഓര്‍മയെ വീണ്ടുമുണര്‍ത്തി ദുരാ-
ലോണവില്ലിന്‍റെ തകര്‍ന്ന നാദം !

മുന്നില്‍ കരിപൂശി നില്പുരാവി-
ലഗ്നിയില്‍ വെന്ത ഗൃഹാവശിഷ്ടം

ചാമയും മത്തയും ചോളക്കമ്പും
രാഗിയുമില്ലിപ്പറമ്പിലിപ്പോള്‍,

പാട്ടുവിതച്ചുകതിരുകൊയ്യും
പാണന്‍റെ കൊച്ചുകുടുംബമില്ല!

എന്തിനോ തെല്ലു ഞാന്‍ നിന്നു ഗാന-
ഗന്ധമുടഞ്ഞു തകര്‍ന്ന മണ്ണില്‍,

ആറ്റില്‍ നിന്നീറനാം കാറ്റു വന്നു
കൈതമലരിന്‍ മണം ചുമന്നു,

ബിംബം പുഴക്കിയ കാവിനുള്ളില്‍ 
പൊന്‍മലനാടിന്‍ നിനവു പേറി 

ദാഹവും ക്ഷുത്തും വലയ്ക്ക മൂലം
മോഹിച്ചു വീണു കിടക്കുമെന്നെ 

അമ്പില്‍ വിളിച്ചു തുയിലുണര്‍ത്തീ
കമ്പനിയൂതും കുഴല്‍വിളികള്‍. 

ഓണത്തിന്‍ നാരായവേരു പോറ്റും
പാണനാര്‍ വാണൊരീപ്പുല്ലുമാടം

ഉള്‍പ്പൂവിന്‍പൂജകളേല്ക്കും തൃക്കാ -
രപ്പന്‍ കുടികൊള്ളും പൊന്നമ്പലം !

മാധവമാസം വെടിഞ്ഞു പോയ
മാകന്ദമശ്രുകണങ്ങള്‍ തൂകി

"എന്നു തിരിച്ചുവരും നീ , ജീവ-
സ്പന്ദമാമേകാന്തകോകിലമേ! 

പ്രേമത്തിന്നദ്വൈതദീപ്തി ചൂടും
മാമല നാടിന്‍റെ പൊന്‍കിനാവേ "
                                     1963
                               
(പുഴ, തോട്, വയല്‍, വയല്‍ക്കര-വയല്‍ക്കരയില്‍ ഓണപ്പാട്ടുകാരന്‍ പാണ നാരുടെ വീട്,കിളിക്കൂട്-ഉറങ്ങുന്ന മനുഷ്യനെ വിളിച്ചുണര്‍ത്തുന്ന കവിയുടെ വീട്-നാടോടിപ്പാട്ടുകളുടെ വീട്-നാടന്‍ കവിതയുടെ വീട്-പല്ലിളിക്കുന്ന ഏതോ ചെകുത്താന്‍ കയ്യേറി.) 

0 comments:

Post a Comment